Friday, November 2, 2012

ലോകചലച്ചിത്രകലയില്‍ സംഭവിക്കുന്നത്



ഈയിടെ ഫിലിംഫെസ്റ്റിവലുകളിലും അല്ലാതെയും കണ്ട സമകാലലോകസിനിമകള്‍ പലതലങ്ങളില്‍ എല്ലാത്തരം സമഗ്രാധിപത്യത്തിനുമെതിരായ പ്രതിരോധങ്ങള്‍ പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്.ഏതുതരം മതവ്യവസ്ഥയും ഏതുതരം രാഷ്ട്രീയവ്യവസ്ഥയും ഏതുതരം സദാചാരവ്യവസ്ഥയും അടിച്ചേല്‍പ്പിക്കുന്ന അപമാനവീകരണത്തിനും അധികാരവികലതകള്‍ക്കും എതിരായ ഒരു പ്രതിരോധമാണിത്.സമ്ഗ്രാധിപത്യ പ്രവണതകള്‍ അത്രമേല്‍ വിനാശകരമാണെന്നും അപ്രസ്ക്‍തമാണെന്നും ഈ ചലച്ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് ചലചിത്രകലയുടെ മറ്റൊരു  സഞ്ചാരമാണ്.മറ്റൊരു  കുതറിത്തെറിക്കല് .തുറന്നതും സ്വതന്ത്രവുമായ കാഴ്ചകളില്‍ താനേ രൂപം കൊള്ളുന്ന മറ്റൊരു  ജീവിതം.പ്രണയമോ സ്ത്രീ-പുരുഷ ബന്ധമോ ലൈംഗികതയോ കലാപമോ പരിസ്ഥിതിയോ ആത്മീയതയോ നൃത്തമോ സംഗീതമോ രാഷ്ട്രീയമോ പ്രവാസമോ പലായനമോ ....അങ്ങനെയങ്ങനെ ഉള്ളടക്കങ്ങള്‍ എന്തുമാകട്ടെ ,ആത്യന്തികമായി മേല്‍ സൂചിപ്പിച്ച പ്രതിരോധത്തിന്റെ മുഴകങ്ങള്‍ എറിയോ കുറഞ്ഞോ ദൃശ്യഭാഷയിലേക്ക് കയറിവരുന്നത് കാണാം.എല്ലാ പരിമിതികളോടെയും ലോകചലച്ചിത്രകല ഭാവിയുടെ തുറസ്സുകളെ സൂക്ഷ്മതകളില്‍ വെച്ച് തിരിച്ചറിയാന്‍ തുടങ്ങുന്നതിന്റെ അടയാളങ്ങളായി ദൃശ്യഭാഷ മാറുന്നു എന്നര്‍ഥം.പലയിടങ്ങളില്‍ പാടേ തുറന്നിടപ്പെടുകയും മറ്റിടങ്ങളില്‍ ആഞ്ഞടഞ്ഞുകിടക്കുകയും ചെയ്യുന്ന ആഗോളീകരണം സാധ്യമാക്കിയ വിപണിയുടെ തുറസ്സുകളല്ല ഈ ചിത്രങ്ങളില്‍ കാണാനാവുക.മറിച്ച്,ആഗോളീകരണലോകക്രമത്തിലൂടെയും സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെയും ഒളിച്ചുകടക്കുന്ന സമഗ്രാധിപത്യപ്രവണതകളുടെ അദൃശ്യസാന്നിധ്യങ്ങളെക്കൂടി ഇത്തരം ചലച്ചിത്രങ്ങള്‍ പ്രതിരോധിക്കുന്നുണ്ട് .കൃത്യമായ പ്രത്യയശാസ്ത്രസമീപനത്തിന്റെയും രാഷ്ട്രീയസിദ്ധാന്തങ്ങളുടെയും ഭാരങ്ങള്‍ കുടഞ്ഞെറിഞ്ഞുകൊണ്ട് ലോകമെമ്പാടുമുള്ള ജനത സാമൂഹികസഹനങ്ങളെ മനസ്സിലാക്കുമ്പോള്‍ സംഭവിക്കുന്ന സവിശേഷമായ ജനകീയസ്വാംശീകരണത്തിന്റെ കലാപരമായ ആവിഷ്ക്കാരങ്ങള്‍ ,അടിയൊഴുക്കുകള്‍ പുതുകാലചലച്ചിത്രങ്ങളില്‍ സന്നിഹിതമായിരിക്കുന്നു.ചലച്ചിത്രങ്ങള്‍ക്കുള്ളില്‍ തന്നെ സ്വതന്ത്രമായിതീരൂന്ന ചലച്ചിത്രപ്രയോഗങ്ങള്‍ ഇവ നിര്‍മ്മിക്കുന്നു.ഉള്ളടക്കത്തില്‍ ഊന്നുകയല്ല,പകരം വളരെവ്യത്യസ്തമായ ഫ്രെയിമുകളിലൂടെ ,കോല്‍സ്സപ്പ്-ലോങ് -സൂം ഷോട്ടുകളുടെ രസകരവും അസാധാരണവുമായ കലര്‍പ്പുകളിലൂടെ ,ലാന്ഡ്സ്കേപ്പുകളേയും  ഇന്‍റ്ററിയറിനേയും  വെളിച്ചത്തെയും സാങ്കേതികവിദ്യകളുടെ പരപ്പുകളെയും വ്യക്തികളുടെ ആന്തരിക ചലനങ്ങളെയും ജനതയുടെ ജനിതകസഞ്ചാരങ്ങളെയും പ്രത്യേകതരത്തില്‍ വിന്യസിക്കുന്നതിലൂടെ വിഷ്വല്‍ലാങ്ഗ്വേജിന്റെ വിശാലതയിലേക്ക് ഉള്ളടക്കത്തെ ലയിപ്പിക്കാനും സര്‍ഗാത്മകമാക്കാനും ശ്രമിക്കുന്ന സാക്ഷാത്ക്കാരങ്ങളായി ചലച്ചിത്രകല മാറുന്നു.ആഴത്തില്‍ വിശകലനം ചെയ്താല്‍ ഇതൊരു മാറ്റമല്ല.ഇന്നത്തെ ലോകസാഹചര്യങ്ങള്‍ കൊണ്ടുവരുന്ന വേറിട്ട സ്വാഭാവികതയാണ്

No comments:

Post a Comment