Friday, November 2, 2012

പാപ്പിലിയോ ബുദ്ധ




മഹാത്മാ ഗാന്ധിയെക്കുറിച്ച് ദളിത്‌ സംഘടനകളോ ദളിത്‌ ചിന്തകരോ മുന്നോട്ടു വെക്കുന്ന വീക്ഷണമല്ല എന്റേത് . അതേ സമയം തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ഗാന്ധിവിമര്‍ശനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി വസ്തുതകള്‍ ഉണ്ടെന്നും  ഞാന്‍ കരുതുന്നു . മഹാത്മാ ഗാന്ധിയുടെ ഭക്തന്മാര്‍ ചെയ്യുന്നത് പോലെ ഗാന്ധിയെ പൂര്‍ണമായും ആദര്ശവല്‍ക്കരിക്കുന്നത് അവരെ സംബന്ധിച്ച് ശരിയായിവരുമെങ്കിലും എല്ലാവരും അത് ശരിവെക്കണമെന്നു വരുന്നത് ശരിയായ രീതിയല്ല.   മഹാത്മാഗാന്ധി എല്ലാ വിമര്‍ശനത്തിനും അതീതനാണ് എന്ന മട്ടിലുള്ള വീക്ഷണങ്ങളും ജനാധിപത്യപരമല്ല . പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 'പാപ്പിലിയോ ബുദ്ധ ' എന്ന ചലച്ചിത്രത്തിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം ,മനസ്സിലാക്കാന്‍ കഴിഞ്ഞടത്തോളം മഹാത്മാഗാന്ധിയെ വിമര്‍ശനാത്മകമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണെന്നു തോന്നുന്നു . അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത്  ഇന്ത്യന്‍ ഭരണഘടനാ ശില്പി , മഹാനായ ഡോ: ബി ആര്‍. അം ബദ്കറുടെ പുസ്തകങ്ങളാണ് . അത്രയധികം  നിശിതമായ വിമര്‍ശനങ്ങളാണ് മഹാത്മാ ഗാന്ധ്ക്കെതിരെ മഹാനായ അംബദ്കര്‍ ഉന്നയിച്ചിരിക്കുന്നത് .

അദ്ദേഹം എഴ്തുന്നത് നോക്കുക : ''ഗാന്ധി ഒരു മഹാത്മാവാണോ? ഈ ചോദ്യം എന്നില്‍ മടുപ്പുളവാക്കുന്നു......ഒന്നാമതായി എല്ലാ മഹാത്മാക്കളേയും ഞാന്‍ വെറുക്കുന്നു . അവരെയെല്ലാം നിഷ്ക്കാസനം ചെയ്യണമെന്നും ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു .  അവരുടെ സാന്നിധ്യം അവര്‍ക്ക് ജന്മം നല്‍കിയ രാഷ്ട്രത്തിന് ഒരു ശാപമാണെന്നാണ് എന്റെ അഭിപ്രായം .......ദുര്‍ബലന്മാരുടെ ആയുധങ്ങളാണ് വഞ്ചനയും ചതിയും .എല്ലായ്പ്പോഴും ഗാന്ധിയുടെ ആയുധങ്ങളായിരുന്നു ഇവ.....അദ്ദേഹം മുസ്ലീങ്ങളെ സമീപിച്ച്,അധകൃത വര്‍ഗങ്ങളുടെ ആവശ്യങ്ങളെ എതിര്‍ക്കുകയാണെങ്കില്‍ മുസ്ലീങ്ങളുടെ പതിന്നാലിന ആവശ്യങ്ങളെ പിന്താങ്ങാമെന്നു പറഞ്ഞു . എത്ര മര്യാദകെട്ടവനും ചെയ്യാന്‍ മടിക്കുന്ന കാര്യമാണിത് . ഇത് ഗാന്ധിയുടെ ചതിയുടെ ഒരുദാഹരണം മാത്രം.   കഷത്തില്‍ കഠാരയും ചുണ്ടില്‍ ദൈവനാമവും -ഇങ്ങനെയുള്ള  ഒരാളെ മഹാത്മാവെന്നു വിളിക്കാമെങ്കില്‍ ഗാന്ധിയേയും അങ്ങനെ വിളിച്ചോളൂ ......... ഗാന്ധിയുടെ കാലഘട്ടത്തെ ഇന്ത്യയുടെ തമോയുഗം എന്ന് വിളിക്കാം . ഗാന്ധിയുടെ രാഷ്ട്രീയം പൊള്ളയായിരുന്നു .ശബ്ദമുഖരിതമായിരുന്നു . ഇന്ത്യുടെ ചരിത്രത്തിലെ അങ്ങേയറ്റം കപടമായ രാഷ്ട്രീയമായിരുന്നു അത് . രാഷ്ട്രീയത്തില്‍ നിന്ന് ധാര്‍മികതയെ  ഉച്ചാടനം ചെയ്ത് , ഇന്ത്യന്‍ രാഷ്ട്രീയത്തെ വാണിജ്യവല്ക്കരിച്ചതിന്റെ മുഖ്യ ഉത്തരവാദി ഗാന്ധിയായിരുന്നു .'' (ഗാന്ധി ഒരു മഹാത്മാവാണോ? ചിത്ര (മറാത്തി ) ദീപാവലി സ്പെഷ്യലില്‍ (1938 )പ്രസിദ്ദീകരിച്ച ലേഖനം. ഡോ:അംബദ്കര്‍  സമ്പൂര്ണ കൃതികള്‍  വാല്യം 36  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2011 വിവര്‍ത്തനം എം.പി. സദാശിവന്‍.)

തന്റേതായ ബോദ്ധ്യങ്ങളുടേയും  അനുഭവങ്ങളുടേയും പിന്‍ബലത്തില്‍ അംബദ്കര്‍ ഗാന്ധിയെ ഈവിധം കഠിനമായി  വിമര്ശിച്ചതുകൊണ്ട്‌ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അംബദ്കറുടെ വ്യക്തിമഹത്വവും  സംഭാവനകളുടെ മഹത്വവും ഒട്ടും കുറയുന്നില്ല . അതോടൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉടനീളം ഗാന്ധി നടത്തിയ വലിയ പരീക്ഷണങ്ങളുടെ പ്രസക്തിയും സാധ്യതയും ഇല്ലാതാകുന്നുമില്ല . ഇത് എങ്ങും തൊടാതെയുള്ള പറച്ചിലല്ല . എല്ലാം ഉള്‍കൊള്ളുന്ന , അല്ലെങ്കില്‍ ഉള്കൊള്ളാനോളം വിശാലമാകേണ്ട ജനാധിപത്യത്തിന്റെ ഭാഷയാണ്‌. അവിടെ അം ബദ്കര്‍ക്കും  ഗാന്ധിക്കും ഇടമുണ്ട് . അവരുടെ പരസ്പര വിമര്‍ശനങ്ങള്‍ക്ക്  ('അം ബദ്കറുടെ സത്യഗ്രഹം ,ശരിയായ സത്യഗ്രഹത്തിന്റെ ഹാസ്യാനുകരണമാണെന്ന് 'ഹരിജന്‍' മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുന്നുണ്ട്.) ഇടമുണ്ട്. ഇരുവരെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ഇടമുണ്ട് .നിരോധനം എന്ന വാക്കു തന്നെ ഒരു ജനതയ്ക്ക് സാധ്യമായ വിധത്തില്‍ നാമിനിയും ആവിഷ്ക്കരിച്ചു കഴിഞ്ഞിട്ടില്ലാത്ത  ,വികസിപ്പിചിട്ടില്ലാത്ത്ത ജനാധിപത്യമെന്ന തുറസ്സില്‍ അപ്രസക്തമാണ് .ഒരു Utopia മണക്കുന്നുണ്ടല്ലേ ? നോക്കെത്താദൂരത്ത് ഒരു Utopia സൂക്ഷിച്ചു കൊണ്ടു മാത്രമേ ഭൂമിയില്‍ അതിന്റെ പരമാവധി ദൂരമെങ്കിലും എത്തിച്ചേരാന്‍ കഴിയൂ .

സത്യത്തില്‍ നിരോധനങ്ങളല്ല നടക്കേണ്ടത്‌ . ഡിബേറ്റുകളാണ്  .നാളെ അംബദ്കറെ വിമര്‍ശിച്ചുകൊണ്ട്  ഒരു ചലച്ചിത്രം പുറത്ത് വന്നാലും ദളിത്‌ സംഘടനകള്‍ ആ ചിത്രം നിരോധിക്കാനല്ല മുറവിളി കൂട്ടേണ്ടത്‌ . മറിച്ച് ,ആ ചലചിത്രത്തെക്കുറിച്ചുള്ള ഒരു ഡിബേറ്റിനാണ്  തയ്യാറാകേകേണ്ടത് .  എം.എഫ് .ഹുസൈന്‍ ,തസ്ലീമാ നസ്രീന്‍ ,സല്‍മാന്‍ റുഷ്ദി ,മീനാ കണ്ടസ്വാമി തുടങ്ങിയ വിഷയങ്ങളിലും നിരോധനമോ നിരോധനത്തിലേക്ക് നയിക്കും വിധമുള്ള പ്രക്ഷോഭണങ്ങളോ ഒരു പരിഷ്കൃത സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതും  പകരമായി പരസ്പരസംവാദത്തിന്റെ തലം രൂപപ്പെടുത്തുകയുമാണ് വേണ്ടത് . ആത്യന്തിക വിജയം നേടുക നിരോധനങ്ങള്‍ ആയിരിക്കുകയില്‍ , ജനാധിപത്യ സംവാദങ്ങള്‍ ആയിരിക്കും . അതുകൊണ്ട് തന്നെ 'പാപ്പിലിയോ ബുദ്ധ'ക്ക് പ്രദര്‍ശനാനുമതി നല്‍കുക . ഒപ്പം സംവാദങ്ങള്‍ നടക്കട്ടെ . അത്തരം സംവാദങ്ങളിലൂടെ ചിത്രം മുന്നോട്ടുവെക്കുന്ന ഉള്ളടക്കം  ഉന്നതമായ  ജനാധിപത്യ സംസ്കാരത്തിന്റെ വിശാലതകളില്‍ വെച്ച് വിവേകപൂര്‍വ്വം വിശകലനം ചെയ്യപ്പെടട്ടെ .

'പാപ്പിലിയോ ബുദ്ധ 'ഞാന്‍ കണ്ടിട്ടില്ല. ഒരു കലാസൃഷ്ടി എന്ന നിലയിലുള്ള വിലയിരുത്തല്‍ ഇപ്പോള്‍ സാദ്ധ്യവുമല്ല . ഒരുകാര്യം ചൂണ്ടിക്കാണിക്കട്ടെ . ഉള്ളടക്കം കൊണ്ടുമാത്രം , ഉള്ളടക്കത്തിന്റെ 'പൊളിറ്റിക്കല്‍ കറക്ററ്നെസ് ' കൊണ്ടുമാത്രം ,ഉള്ളടക്കം ഉണ്ടാക്കുന്ന വിവാദങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക മൈലേജ് കൊണ്ട് മാത്രം ഒരു സിനിമയും  രക്ഷപെടുകയില്ല . ചലച്ചിത്രഭാഷയെ നവീനമായ രീതിയില്‍ സര്ഗാത്മകമാക്കാനും ദൃശ്യാവിഷ്ക്കാരത്തെ സവിശേഷവും സമകാലികമാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ എതുസിനിമയും കാലത്ത്തോടോപ്പവും ഭാവിയിലേക്കും സഞ്ചരിക്കുകയുള്ളൂ . ഉള്ളടക്കത്തില്‍ സന്നിഹിതമായിരിക്കുന്ന ദളിതത്വമല്ല ,  ദളിതത്വം  അതിന്റെ പുതിയ കലാഭൂഖണ്ഡങ്ങളെ കണ്ടെത്തുകയും വെളിച്ച്ചപ്പെടുത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടോ എന്ന ചോദ്യമായിരിക്കും അവസാനം അവശേഷിക്കുക. ആ ചോദ്യത്തിന്  കേവലം രാഷ്ട്രീയമായ ഉത്തരങ്ങള്‍ മതിയാകുകയില്ല, കലാസൃഷ്ടിയിലൂടെ തന്നെ ഉത്തരം പറയേണ്ടി വരും .

No comments:

Post a Comment