Tuesday, December 25, 2012

രാതീ , നില്‍ക്കൂ , മാഞ്ഞുപോകരുതേ.

തീരാത്ത യുദ്ധഭീതികള്‍ . ശ്വാസം മുട്ടിക്കുന്ന സംഘര്‍ഷങ്ങള്‍ . കുരുങ്ങി
മുറുകുന്ന സഹനങ്ങള്‍ .  ഗതികെട്ട പലായനങ്ങള്‍ . കൂടപ്പിറപ്പുകളുടെ
കാണാതാകലുകള്‍  . അനാഥമാകുന്ന കാത്തിരിപ്പുകള്‍ . പുകയുന്ന
അതിര്‍ത്തികളില്‍ അമാനുഷികമാകുന്ന മനുഷ്യനിയോഗങ്ങള്‍ . അഭയം നഷ്ടപ്പെട്ട
ആധിപിടിച്ച കാലുകളുടെ ദയനീയമായ നെട്ടോട്ടങ്ങള്‍ .........  ഈ വിധം
നാനാവിധമാകുന്ന ഒരു ഒരു ജനതയുടെ പിടച്ചിലുകള്‍ കവിതയില്‍
തേച്ചുപിടിപ്പിച്ചുകൊണ്ടാണ് പലസ്തീനിയന്‍ കവികള്‍ എല്ലാവിധ
അപമാനവീകരനത്ത്തിനുമെതിരായ  കവിതയുടെ ചുടുകട്ടച്ചുമരുകള്‍
നിര്‍മ്മിച്ചെടുക്കുന്നത് .  മഹ്മൂദ് ദാര്വിഷ് , തവ്ഫീക് സിയാദ് , തമീം
ബര്‍ഗൌട്ടി , ഹിന്ദ്‌ ഷൌഫാനി , ഇബ്രാഹിം നസേരല്ല ,താഹാ മുഹമദലി ,ദിമ
ഹിലാല്‍ , അമിരി ബറാക്ക , ഹമീദാ ബീഗം ,സുഹൈര്‍ ഹാമാദ് ,ബഷീര്‍ കോപ്തി ,
തഹാനി സലാഹ് ...തുടങ്ങി നിരവധി കവികള്‍ പ്രതിരോധത്തിന്റെ പ്തിഘടനകള്‍
കവിതയില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
കാണാക്കണ്ണീരില്‍ കഴുക്കിപ്പിഴിഞ്ഞെടുത്ത സ്വപ്നങ്ങള്‍  . ദേവദാരുകളിലും
മാതളമരങ്ങളിലും കുരുക്കുയിട്ട് ഉണക്കിയെടുക്കുന്ന സ്വപ്നങ്ങള്‍ .
പെരുകുന്ന ആശങ്കകളെ അത്തരം സ്വപ്നങ്ങള്‍ കൊണ്ടു മൂടിമറച്ച്
അതിജീവിക്കുന്ന മനുഷ്യര്‍ . സൂക്ഷ്മാഖ്യാനത്ത്തില്‍ വ്യത്യസ്ത്രാകുംപോഴും
ആ മനുഷ്യരുടെ ഭാഷയെ കവിതയില്‍ വീണ്ടും വീണ്ടും കണ്ടെത്തുകയാണ് ഓരോ
പലസ്തീനിയന്‍ കവിയുമെന്ന് പൊതുവില്‍ പറയാം.

കവികള്‍ കാവ്യഭാഷയില്‍ പ്രകാശിപ്പിക്കുന്നതിനെ മറ്റൊരുരീതിയില്‍
പലസ്തീനിയന്‍ ചലച്ചിത്രങ്ങള്‍ ദൃശ്യഭാഷയില്‍ ആവിഷ്ക്കരിക്കുന്നു.
അന്നമേരി ജാസിര്‍ (Annemarie Jacir) സംവിധാനം ചെയ്ത ' ഞാന്‍ നിന്നെ
കണ്ടപ്പോള്‍ ' ( When I Saw You -2012 )എന്ന പലസ്തീനിയന്‍
ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലും ഇതേ ആവിഷ്ക്കാരത്തിന്റെ അടരുകള്‍ കാണാം
. ജോര്‍ദാനിലെ അഭയാര്‍ഥിക്ക്യാമ്പ്  .അവിടെക്കഴിയുന്ന അച്ഛനെ നഷ്ടപ്പെട്ട
സ്കൂള്‍ക്കുട്ടിയായ താരീഖ് .അവന്റെ അമ്മയായ ഗയ്ദ . ഇരുവരുടേയും
ജീവിതസന്ദര്‍ഭങ്ങളിലൂടെ നീങ്ങുന്ന ക്യാമറക്കണ്ണുകള്‍  . ദൃശ്യങ്ങളില്‍
സമകാല പലസ്തീനിന്റെ പിഞ്ഞിക്കീറലുകള്‍ . അടക്കിപ്പിടിച്ച ഏങ്ങലുകള്‍ .

അഭയാര്‍ഥികളേയും വഹിചെത്തുന്ന ഓരോ ട്റെക്കുകളിലും കലാപങ്ങളില്‍ കാണാതായ
അച്ഛനെ തിരയുന്ന താരീഖിന്റെ ദൃശ്യത്തോടുകൂടിയാണ് ചലച്ചിത്രം
ആരംഭിക്കുന്നത് . പിന്നീട് ദൃശ്യങ്ങളാണ് സംസാരിക്കുന്നത് .
കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ദൃശ്യപ്പടവുകളിലെ കൈവരികള്‍ പോലെ സംവിധായിക
പാകപ്പെടുത്തിയെടുത്തിരിക്കുന്നു .  സ്വാതന്ത്ര്യസാക്ഷാത്കാരം തേടി
തീവ്റപരിശീലനത്തിലേര്പ്പെട്ടിരിക്കുന്ന പലസ്തീനിയന്‍
സ്വാതന്ത്ര്യസമരപ്പോരാളികളോ ടൊപ്പം താരീഖിന്റെയും  ഗെയ്ദയുടെയും
ദിനങ്ങള്‍ കടന്നു പോകുന്നുണ്ട് . നഷ്ടനാടിന്റെ സന്തതികളായ  വിപ്ളവകാരികളെ
സ്നേഹിക്കാന്‍ പ്രേരിപ്പിക്കും വിധത്തിലാണ് അവരെ
ചിത്രീകരിച്ചിരിക്കുന്നത് . സംഗീതത്തേയും സംഗീതോപകരണങ്ങളേയും നെഞ്ചില്‍
ചേര്‍ത്ത വിപ്ളവകാരികള്‍  . ഗിറ്റാറിന്റെയും തപ്പുതാളങ്ങളുടെയും
ഓളങ്ങളില്‍ നൃത്തച്ചുവടുകള്‍ വെക്കുന്ന വിപ്ലവകാരികള്‍ . വിപ്ളവം കനിവും
കനവുമാണെന്നും അങ്ങനെ ആകേണ്ടതുണ്ടെന്നും ഓരോ ദൃശ്യവും
ഓര്‍മ്മിപ്പിക്കുന്നു .  അതോടൊപ്പം വിപ്ലവകാരികള്‍ നേരിടുന്ന
വൈകാരികപ്രതിസന്ധികള്‍ സചേതനമായ ഫ്രെയിമുകളില്‍ നിവര്‍ന്നു വരുന്നു .
സൂം - ക്ളോസപ്പ് -ലോങ്ങ്‌ ഷോട്ടുകളില്‍ ഇടകലരുന്ന പലസ്തീനിയന്‍ ഭൂമിയുടെ
, കാടിന്റെ , വൃക്ഷങ്ങളുടെ  , താഴ്വരകളുടെ , കാറ്റിന്റെ , പാറകളുടെ
,തരിശുകളുടെ ,കുറ്റിചെടികളുടെ മാറിമാറി വരുന്ന വിന്യാസങ്ങള്‍ സിനിമയെ ഒരു
സവിശേഷാനുഭവമാക്കാന്‍ പര്യാപ്തമായിരിക്കുന്നു.

ചിത്രത്തിലെ ഒരു രംഗം . ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന  ,അരക്ഷിതമായ
താല്‍ക്കാലികക്കൂടാരങ്ങള്‍ . അശാന്തമായ രാത്രി . കൂടാരങ്ങളിലൊന്നില്‍
അവര്‍ ഒത്തുകൂടിയിരിക്കുന്നു . താരീഖ് . ഗെയ്ദ .  സായുധപോരാളികളായ
യുവാക്കള്‍ . യുവതികള്‍  . ദേശം നഷ്ടപ്പെട്ട ദേശസ്നേഹികള്‍ . എല്ലാം
മറന്ന് അവര്‍ പാടുകയാണ് .  ചോരകൊണ്ടും കണ്ണീരുകൊണ്ടും നിരന്തരമായ
ബലികൊടുക്കലുകള്‍കൊണ്ടും കീറിപ്പറിഞ്ഞ സമകാല പലസ്തീനിന്റെ വേദന മുഴുവന്‍
നിറഞ്ഞ പാട്ട്.
'' രാതീ,
നില്‍ക്കൂ ,
പോകരുതേ ,
പകല്വന്നാല്‍
എല്ലാ മുറിവുകളും
തുറന്നു കാട്ടപ്പെടും .
രാതീ ,
നില്‍ക്കൂ ,
മാഞ്ഞു പോകരുതേ .''




No comments:

Post a Comment