Tuesday, December 25, 2012

ദേവദാസിന്റെ പാട്ടുകള്‍

കുറച്ചുമുന്പ്  .  വൈക്കം ക്ഷേത്രം  .  ചലച്ചിത്രസംവിധായകനായ ഒരു സുഹൃത്തിന്റെ വിവാഹവേള  .  വര്‍ഷങ്ങള്‍ക്കുശേഷം പണ്ടത്തെ സുഹൃത്തുക്കളില്‍ പലരെയും കണ്ടു .  ആ ദിനം  ,  പക്ഷേ  , ഓര്‍മ്മകളില്‍  സവിശേഷമാകുന്നത് ഗാനരചയിതാവായ ദേവദാസിനെ പരിചയപ്പെടാന്‍ കഴിഞ്ഞതുകൊണ്ടാണ്  .

' കാട്ടുകുറിഞ്ഞി പൂവും ചൂടി
സ്വപ്നം കണ്ടു മയങ്ങും പെണ്ണ്  '
************************************************
' കന്നിപ്പൂമാനം
കണ്ണും നട്ടു ഞാന്‍
നോക്കിയിരിക്കെ  '
*************************************************
' മാന്മിഴിയാള്‍
മനം കവര്‍ന്നു '
തുടങ്ങിയ പാട്ടുകള്‍ എഴുതിയ ദേവദാസ്  .  വയലാര്‍ , പി.ഭാസ്കരന്‍  , ശ്രീകുമാരന്‍ തമ്പി  , കാവാലം  ,പൂവച്ചല്‍ ഖാദര്‍ , എം.ഡി .രാജേന്ദ്രന്‍  എന്നിവരുടെ  പാട്ടുകള്‍ക്കൊപ്പം ഇപ്പോഴും പിന്തുടരുന്ന ദേവദാസിന്റെ പാട്ടുകള്‍   .   ഓരോ കുമരിപ്പെണ്ണിനേയും  ഓരോ മഹാത്ഭുതമാക്കിക്കാണി ച്ചു തന്നുകൊണ്ട് മദിപ്പിച്ചുമാഞ്ഞുപോയ സാന്ദ്രകൌമാരത്തെ ഓര്‍മ്മയിലെത്തിക്കുന്ന പാട്ടുകള്‍   .  യൌവനരഹസ്യങ്ങളെ ചേതോഹരമാക്കിയ പാട്ടുകള്‍  .  പുന്നമടക്കായലില്‍ വീണ നിലാവിനൊപ്പം താരാപഥങ്ങളെ തൊട്ടുണര്‍ത്താന്‍ കൊതിപ്പിച്ച പാട്ടുകള്‍  .  പ്രണയകാലത്ത് അമ്പലപ്പുഴയിലെ രാജമല്ലികളില്‍ ചിത്തരഞ്ഞിനിയാകാന്‍ മോഹിപ്പിച്ച പാട്ടുകള്‍   .  ഏകാന്തവനങ്ങളില്‍  കോവിദാരപപൂക്കളെ ചുംബിച്ചു വിടര്‍ത്തിയ  പാട്ടുകള്‍  .  ലഹരിയുടെ ഉപവനങ്ങളില്‍ ഉന്മാദം പകര്‍ന്ന പാട്ടുകള്‍  .  കാല്‍പനികതയില്‍ ഇടിച്ചുതകര്‍ന്ന ഇടനെഞ്ചുകളില്‍ ചിറകിട്ടടിക്കുന്ന പാട്ടുകള്‍  .  സ്വപ്നങ്ങളില്‍ കുടിച്ചുമറിഞ്ഞ് ഇടറിപ്പോയ വെറും മനുഷ്യരുടെ പാട്ടുകള്‍  .  ചിതറുന്ന കൂട്ടുകാരെ കൂട്ടുകൂടിക്കുന്ന പാട്ടുകളുടെ കൂട്ടുകാരന്‍ നാരായണന്‍കുട്ടിയോടൊപ്പം കൂട്ടുകൂടുന്ന പാട്ടുകള്‍   .   തൃശൂര്‍ നഗരത്തില്‍ വെച്ച് ഡോ. ആര്‍ . സുരേഷിനെ കാണുമ്പോള്‍  മതിമറന്നുകെട്ടിപ്പിടിക്കുന്ന പഴയ കലാലയകവിയുടെ പ്രിയപ്പെട്ട പാട്ടുകള്‍   .  ദേവദാസിന്റെ പാട്ടുകള്‍.

ദേവദാസ് കുറച്ചു മാത്രമെഴുതി  .   എഴുതിയ പാട്ടുകള്‍  .  പാഴാകാത്ത്ത പാട്ടുകള്‍  .  മറവിയില്‍ വീഴാത്ത പാട്ടുകള്‍  .  മടുപ്പിക്കാത്ത പാട്ടുകള്‍  .  രമ്യം  .   രാഗസൌമ്യം  .  രസനീയം.

ഈയിടെ  ദേവദാസിനെ വീണ്ടും കണ്ടു  .  ആലപ്പുഴ നിന്നും ഒരുമിച്ചു യാത്ര ചെയ്തു  .  ഗാനരചനാരംഗത്ത് സജീവമാകുന്ന സന്തോഷം മറച്ചുവെച്ചില്ല  .  പാട്ടെഴുതിയ പുതിയ സിനിമകള്‍ വരുന്നു  .  രാജന്ശങ്കരാടിയുടെ ' ക്ളിയോപാട്റ '  ,   സുരേഷ് ഉണ്ണിത്താന്റെ അടുത്തചിത്രം ....അങ്ങനെയങ്ങനെ  നിറുത്ത്തിയിടത്തു നിന്നും മറ്റൊരു യാത്ര തുടങ്ങുകയാണ്   .   പാട്ടുയാത്ര  .   പുറത്തുവരാനുള്ള  പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു  .   മനോഹരമായ പാട്ടുകള്‍   .  പുത്തന്‍ പ്രതീക്ഷകള്‍  പങ്കുവെച്ചു   . സമയം പോയതറിഞ്ഞില്ല  .  ഹരിപ്പാട്ടെത്ത്തിയപ്പോള്‍ യാത്രപറഞ്ഞ്  ദേവദാസ് ഇറങ്ങിപ്പോയി.
തിരുവനന്തപുരം ലക്ഷ്യമാക്കി ബസ്സ്‌  ഓടിക്കൊണ്ടിരുന്നു.
തനിച്ചിരിക്കുമ്പോള്‍ ഒരു പകല്‍സ്വപ്നം കണ്ടു  .  മഴയുടെ മൃദംഗജതികള്‍   .   വെയിലിന്റെ വയലിന്‍കമ്പികള്‍   .   മഞ്ഞിന്റെ പിയാനോതാഴ്വരകള്‍   .   അതിനിടയില്‍ എവിടെനിന്നോ ദേവദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു  .   പാട്ടുകള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയെ കാണുന്നു  .  വിടര്‍ന്ന കണ്ണുകളുള്ള പെണ്‍കുട്ടി  .  എവിടെയോ കണ്ടുമറന്ന പെണ്‍കുട്ടി  .  ഉടലുകള്‍ക്കപ്പുറം  ഒരു മഴവില്‍പെണ്‍കുട്ടി .

1 comment: